Saturday, July 30, 2011

തനിയെ.......


നിന്നെ കാണും വരെ,
വേനല്‍ മഴ വേനല്‍ മഴയും
പുലര്‍മഞ്ഞ് പുലര്‍ മഞ്ഞും
പാതിരാപക്ഷിയുടെ പാട്ട്
പാതിരാപക്ഷിയുടെ പാട്ടും
മാത്രമായിരുന്നു!

ഇന്ന് ...
നീയകന്നപ്പോള്‍ 
വീണ്ടും,
വേനല്‍ മഴ വേനല്‍ മഴയും
പുലര്‍മഞ്ഞ് പുലര്‍ മഞ്ഞും
പാതിരാപക്ഷിയുടെ പാട്ട്
പാതിരാപക്ഷിയുടെ പാട്ടും
മാത്രമായിത്തീര്‍ന്നിരിക്കുന്നു!


12 nov 2010 കൂട്ടം .കോമില്‍ പ്രസിദ്ധീകരിച്ചത്.



ഭൂതകാലം !

രാഘവമ്മാവന്‍ ഇത്രയൊക്കെപ്പറഞ്ഞിട്ടും അദ്ദേഹം ഒരു ഭാവമാറ്റവുമില്ലാതെ, മുഖത്ത് അപരിചിതഭാവവുമായി കേട്ടിരിക്കുന്നതില്‍ എനിക്കത്ഭുതം തോന്നാതിരുന്നില്ല.
 

ഭൂതകാലം , പോകുന്ന വഴിക്കെല്ലാം ചുമന്നു നടക്കേണ്ട ഒരു ഭാണ്ഡമല്ലെന്ന്, എന്നെ എത്രയോ പ്രാവശ്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നു.

" നിനക്കുമാത്രമെന്താണ് പറഞ്ഞാല്‍ മനസ്സിലാത്തത് ?
നീ ഓര്‍മ്മകളെ മാനേജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. നമുക്കാവശ്യമുള്ളതു മാത്രം ഓര്‍മ്മിച്ചാല്‍ മതി !"


ഓര്‍മ്മകള്‍ മാനേജ് ചെയ്യുന്നതിന്റെ ഭാഗമായാണ് പട്ടണത്തിലേക്ക് താമസം മാറ്റിയത്. ഓര്‍മ്മ തലച്ചോറിലെ ന്യൂറോണുകളുമായാണത്രേ ബന്ധപ്പെട്ടിരിക്കുന്നത്. ഓരോ ഓര്‍മ്മയ്ക്കും കുറേ സ്ഥലം വേണ്ടിവരും. നോട്ടുപുസ്തകം പോലെ, എഴുതാത്ത കുറേ പേജുകള്‍ വേണം, കൂടാതെ ആവശ്യമില്ലാത്തവ മായ്ചും കളയണം..



ആദ്യ കാലത്ത് എനിക്കിതു വലിയ ബുദ്ധിമുട്ടായിരുന്നു.
"ഓര്‍മ്മകളെ ആട്ടിയോടിക്കരുത് "
മനസ്സ് ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കണമത്രേ. 

ആവശ്യമില്ലാത്ത കാര്യങ്ങളെ ഒരു തമോഗര്‍ത്തം പോലെ വലിച്ചെടുക്കണം, ഒരു ദര്‍പ്പണം പോലെ വേണ്ടവ അളവനുസരിച്ച് പ്രതിഫലിപ്പിക്കണം ! ഓര്‍മ്മിക്കേണ്ടതെന്തൊക്കെയെന്നും ,ആരെയൊക്കെയാണെന്നും അദ്ദേഹം തന്നെ തരം തിരിച്ചു തന്നിരുന്നതുകൊണ്ട് അക്കാര്യത്തില്‍ മാത്രം കുറേയൊക്കെ എളുപ്പമുണ്ടായിരുന്നു. കുറേക്കാലത്തെ പരിശീലനം കൊണ്ടാണ് പഴയ പരിചയക്കാരെ ആദ്യമായി കാണുന്ന പോലെയും, ആദ്യമായി കാണുന്ന വേണ്ടപ്പെട്ടവരെ ജനനം മുതല്‍ പരിചയമുള്ള പോലെയും പെരുമാറാന്‍ പഠിച്ചത്.
എങ്കിലും ചിലപ്പോഴെങ്കിലും ഓര്‍മ്മ, എല്ലാനിയന്ത്രണങ്ങളും കടന്ന് മനസ്സില്‍ മേഞ്ഞു നടക്കും.

രാഘവമ്മാവനു് അന്നു കുറച്ചു കൂടെ തടിയുണ്ടായിരുന്നു. വലിയ കൊമ്പന്‍ മീശയും !
കൊണ്ടുവന്നിരുന്ന പലഹാരങ്ങളിലൊരു പങ്ക് എനിക്കും കിട്ടുമായിരുന്നു. ഒരു പെറ്റിക്കോട്ടു മാത്രമിട്ട് ആ വേലിക്കല്‍ നിന്നതു തിന്നുമ്പോള്‍ എന്നെ നോക്കി കണ്ണു ചെറുതാക്കി പുഞ്ചിരിച്ചിരുന്ന അവിടുത്തെ സ്ഥിരം വിരുന്നുകാരന്‍...


"മറ്റൊന്നും വിചാരിക്കരുത്, ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുന്നില്ല !

താങ്കള്‍ ചെയ്തുവെന്നു പറയുന്ന സഹായങ്ങളും! എനിക്കാരുടേയെങ്കിലും സഹായം ആവശ്യമായി വന്നിട്ടുണ്ടോ?!
ഓര്‍മ്മവയ്കുമ്പോള്‍ ഞാനീ കമ്പനിയുടെ മാനേജരാണ് !"
അഭിമാന ക്ഷതത്തോടെ അമ്മാവന്‍ എന്നെ നോക്കി "മോളേ, നീയുമറിയില്ലേ.......?"
"ഇല്ല രാഘവമ്മാവാ... ഓര്‍മ്മ വയ്ക്കുമ്പോള്‍ ഞാനിദ്ദേഹത്തിന്റെ ഭാര്യയാണ് !"



കൂട്ടത്തില്‍ പ്രസിദ്ധീകരിച്ചത് 03. 11. 2010 

ഒരു സാധാരണ ദിവസം..........

ഇതു പ്രഭാതം : സദാശിവനുണര്‍ന്നു. അത്യാവശ്യ പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു. അവള്‍ കൂലിപ്പണിക്ക് പോകും മുമ്പേതന്നെ, ഭക്ഷണവും കഴിച്ച് ചൂണ്ടയുമെടുത്ത് പുഴക്കരയിലേക്ക് നടന്നു.

ഇതു മദ്ധ്യാഹ്നം : സദാശിവന്‍ സമയം തിരിച്ചറിയുന്നത്, ആമാശയവും കൂടി ഉപയോഗിച്ചാണ്. ഷാപ്പില്‍ ചെന്നാല്‍ കപ്പയുമിറച്ചിയും കിട്ടും. അവള്‍ അരിപ്പാട്ടയില്‍ സൂക്ഷിച്ചിരുന്ന നാല്പത്തിരണ്ടു രൂപയുണ്ട്.


" സാരമില്ല ! മീന്‍ വിറ്റു പണം കിട്ടുമ്പോഴതു കൊടുക്കാം ! ഒരുത്തീടേം സൌജന്യം വേണ്ട !"


സായാഹ്നം : ചൂണ്ടയിലാകെ കിട്ടിയത് നാലു മീന്‍. വലുത് മൂന്നെണ്ണം രണ്ടു കിലോയോളം വരുന്നത്, ചെറുത് ഒന്ന് അതു കറിവയ്ക്കാം !!
ബാര്‍ ഹോട്ടലിനു മുന്‍പില്‍ , കാറുകള്‍ക്ക് നേരേ മീന്‍ ഉയര്‍ത്തിക്കാട്ടിയും, നിര്‍ത്തിയ കാറുകള്‍ക്കരികില്‍ , കുനിഞ്ഞ് വിനയം നടിച്ചു വിലപറഞ്ഞും നില്‍ക്കുന്നു , സദാശിവന്‍ !

രാത്രി : സത്യത്തില്‍ ഇതാണ് സദാശിവന്റെ സമയം ! വീടിനു മുമ്പില്‍ ,നിലത്തുറയ്ക്കാത്ത കാലുകളുമായി നൃത്തം ചെയ്യുകയാണ്, സദാശിവന്‍ !
പുറത്തു വരുന്ന കുഴഞ്ഞവാക്കുകള്‍ ഏതുറക്കച്ചടവിലും അവള്‍ക്കു പെറുക്കിയെടുക്കാം , കുറേ വര്‍ഷമായുള്ള ശീലമാണേയ് !
" എനിക്കിനി ഒന്നും വേണ്ട! ഞാന്‍ കഴിച്ചു.
ഒരു മീനുണ്ട് നീ പൊരിച്ചോ! ഇതാ ഇരുപതു രൂപ, പിള്ളേര്‍ക്കെന്താന്നു വച്ചാ വാങ്ങിക്കൊ!
സദാശിവന് ഒരുത്തീടേം സൌജന്യം വേണ്ട"



കൂട്ടം.കോമില്‍ 28.10.2010ല്‍ പ്രസിദ്ധീകരിച്ചത്.

 

കോടതി മുമ്പാകെ !


ബഹുമാനപ്പെട്ട കോടതി ക്ഷമിക്കണം !
കുറ്റപത്രത്തില്‍ പറയുന്ന കൃത്യം ഞാന്‍ ചെയ്‌തിട്ടുണ്ട് !
നട്ടുച്ച സമയമായിരുന്നു. ഗാന്ധിനഗറില്‍ കൊടുക്കാനുള്ള ഒരു പാഴ്‌സലുമായി വരുന്ന സമയത്താണ് ലോറിതട്ടി ജീപ്പ് മറിഞ്ഞ്, സൈക്കിളില്‍ വരുന്ന ഒരുകുട്ടി അതിനടിയില്‍പ്പെട്ടത്. ലോറിയിലെ കയറ്റിറക്ക് തൊഴിലാളികളും രണ്ടു ഡ്രൈവര്‍മാരും ഞാനും ചേര്‍ന്നാണ് ജീപ്പുയര്‍ത്തി കുട്ടിയെ പുറത്തെടുത്തത്. 
ഗാന്ധിനഗറിലെ ആള്‍ക്കൂട്ടം ഒരു കൈ സഹായിക്കുന്നതിനു പകരം  കുഞ്ഞു പിടയുന്നത് മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുവാന്‍ തിരക്കു കൂട്ടുകയായിരുന്നു.
കുട്ടിയുമായി ജീപ്പ് ആശുപത്രിയിലേക്ക് പോയശേഷം, ലോറിയുടെമുകളില്‍ കയറി,
" & @#$ മക്കളേ ഇതും കൂടി  കണ്ടോ!  " എന്നു പറഞ്ഞ് ഞാന്‍ മുണ്ടഴിച്ച് നിന്നത് സത്യമാണ് !


കൂട്ടം .കോമില്‍ 3.6.2011ന് പ്രസിദ്ധീകരിച്ചത്.